Thursday 15 August 2013

മൂന്നു നിറങ്ങളുള്ള പട്ടം

ഇന്നലെ സ്വാതന്ത്ര്യ ദിനമായിരുന്നു. ഒരവധി ദിനം എന്നതല്ലാതെ ഒരാഘോഷ ദിനത്തിലും കുറച്ചു വര്ഷങ്ങളായി ഒന്നും ഓർത്തു വെക്കാനുണ്ടാവാറില്ല. രാവിലെ എഴുന്നേറ്റപ്പോൾ എല്ലാ ടെറസ്സിലും ആഘോഷം. എന്റെ ടെറസ്സിൽ നിന്നും നോക്കിയാൽ ഒരുപാട് ടെറസ്സുകൾ കാണാം. ഞാൻ എഴുന്നേല്ക്കാൻ വൈകിപ്പോയോ എന്ന് തോന്നിപ്പോയി. 1947 ആഗസ്ത് 15 നു നമുക്ക് പട്ടം പറത്താനുള്ള സ്വാതന്ത്ര്യമായിരുന്നോ ലഭിച്ചത് എന്ന് ആലോചിച്ച് പോയി. അത്രയും  പട്ടങ്ങൾ ആകാശത്ത് പാറിക്കളിക്കുന്നുണ്ടായിരുന്നു. പല നിറത്തിലും രൂപത്തിലുമുള്ള എണ്ണിയാൽ തീരാത്ത പട്ടങ്ങൾ. കൂടുതലും പതാകയുടെ ത്രിവർണ്ണ പട്ടങ്ങൾ. കോഴിക്കോട് ബീച്ചിൽ പോലും ഇത്രയും പട്ടങ്ങൾ ഞാനിതിനു മുന്പ് ഒന്നിച്ച് കണ്ടിട്ടില്ല. പട്ടം പരത്തുന്നതിൽ മാത്രമല്ല രസം; മറ്റു പട്ടങ്ങൾ തന്ത്ര പൂർവം പൊട്ടിക്കുന്നതും അതിനു ശേഷം വിചിത്രമായ എന്തോ ശബ്ദം ഉണ്ടാക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണെന്നു മനസ്സിലായി.
എല്ലാ ടെറസ്സിലും നിറയെ ആളുകള്. കുറെ പട്ടങ്ങളും! കൂട്ടത്തിൽ ഏറ്റവും ചെറിയ വികൃതികളിൽ ചിലർ പട്ടം കയ്യിലെടുത്ത്‌ കടിച്ചു നോക്കുന്നുണ്ട്, വേറെ ചിലർ കടിച്ചു കീറിയവ ദൂരെ കളഞ്ഞ്  അടുത്തത് കയ്യിലെടുത്തിട്ടുണ്ട്. ആർക്കും പരാതിയില്ല; ആവശ്യത്തിലേറെ പട്ടം എല്ലാ ടെറസ്സിലും ഉണ്ട്. എന്തായാലും ചുറ്റുപാടും ആഘോഷത്തിന്റെ ബഹളവും ആരവങ്ങളും മാത്രം. എന്റെ കൈയ്യിൽ പട്ടമില്ല. അറിഞ്ഞിരുന്നെങ്കിൽ നേരത്തെ വാങ്ങി വെക്കാമായിരുന്നു. പക്ഷെ ഇങ്ങനെ ഒരു മഹോത്സവത്തെക്കുറിച്ച് അറിഞ്ഞില്ല. സങ്കടം തോന്നി.
ഓരോരുത്തർക്കും അവവനവന്റെ പട്ടം ശ്രദ്ദിക്കാൻ തന്നെ സമയമില്ല.മാത്രമല്ല; മറ്റാരും തന്റെ പട്ടത്തിന്റെ നൂല് പൊട്ടിക്കാതെ നോക്കുകയും വേണം. കണ്ടു നില്ക്കുന്ന ആർക്കും ഒരു പട്ടം പറത്താൻ തോന്നും. അത്രയും രസമുള്ളതായിരുന്നു ചുറ്റുമുള്ള കാഴ്ചകൾ.

എന്റെ ടെറസിന്റെ വലതു വശത്തെ ബിൽഡിങ്ങിന്റെ പണി തീർന്നിട്ടില്ല. പണിയെടുക്കുന്നവരുടെ കുടുംബം അതിന്റെ താഴത്തെ നിലയിലാണ് താമസം.കൂടെ ചെറിയൊരു കുട്ടിയേയും കാണാറുണ്ട്. ആഘോഷങ്ങളുടെ  ബഹളത്തിനിടയിൽ ഇതെല്ലാം നോക്കി ആ കുട്ടിയും ബില്ടിങ്ങിനു മുകളിൽ നില്ക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത് അമ്പരപ്പാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. ആകാശത്ത് പാറി നടക്കുന്ന ഓരോ പട്ടവും അവൻ മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഇടക്കിടക്ക് അവയുടെ നൂലറ്റം പിടിച് ആസ്വദിച് ചിരിക്കുന്ന അവന്റെ പ്രായത്തിലുള്ള കുട്ടികളെയും അവൻ നോക്കും. പട്ടത്തെ കാറ്റ് കൊണ്ടുപോകുമ്പോൾ നൂല് പിടിച് സഹായിക്കുന്ന അവരുടെ അച്ഛനമ്മമാരെയും അവൻ നോക്കും. പട്ടത്തിന്റെ ദിശ മാറുന്നതനുസരിച് അവനും അറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. പട്ടവും കുട്ടികളെയും മാറി മാറി നോക്കി അവൻ തളര്ന്നത് പോലെ എനിക്ക് തോന്നി. പക്ഷെ അവനപ്പോഴും മാറി മാറി നോക്കിക്കൊണ്ടേയിരുന്നു. കാറ്റ് വീശുമ്പോൾ പട്ടത്തിന്റെ ദിശ പെട്ടന്ന് മാറും; ഒപ്പം ഒരു ചെറിയ സീല്ക്കാരവും. ആ ശബ്ദം കേൾക്കുമ്പോൾ അവൻ ഉറക്കെ ചിരിക്കും. എന്നിട്ട് പട്ടം പറത്തുന്നവരെ നോക്കും. പക്ഷെ അവനെ ആരും കാണുന്നുണ്ടായിരുന്നില്ല. അവന്റെ കയ്യില പട്ടവും ഇല്ല. പിന്നെ വീണ്ടും ആകാശത്ത്‌ പട്ടത്തെ നോക്കും. അവന്റെ ചെറിയ കഴുത്ത് തളര്ന്നു പോവുന്ന പോലെ എനിക്ക് തോന്നി. അങ്ങനെ കുറെ നേരം നോക്കിക്കൊണ്ടിരിക്കുമ്പോൾ അവൻ കഴുത്ത് താഴ്ത്തിപ്പിടിക്കും. അല്പം കഴിഞ്ഞ് വീണ്ടും ഓരോ പട്ടവും മാറി മാറി നോക്കും. പെട്ടന്നാണവൻ പടികളിലൂടെ ഓടി  താഴേക്കിറങ്ങിയത്. അവന്റെ ഓട്ടം കണ്ട ഞാൻ പേടിച് പോയി. അത്രക്ക് വേഗത്തിലാണവൻ ഓരോ പടിയും ചാടിയിറങ്ങിയത്. ഞാനും ടെറസ്സിന്റെ അറ്റത്തു ചെന്ന് താഴേക്ക് നോക്കി. നൂലറ്റ്‌ ഒരു പട്ടം താഴെ വീണു കിടക്കുന്നു! ഒരു നിധി കിട്ടിയ സന്തോഷത്തോടെ അവനത് ഓടിച്ചെന്നെടുത്തു. രണ്ടു കൈകളിലും പട്ടം നെഞ്ചോട് ചേർത്ത് പിടിച് അവൻ മുകളിലേക്ക് ഓടിക്കയറി. അത് കണ്ട ഞാനും അവൻ മുകളിലെതുന്നതും നോക്കി നേരത്തെ നിന്നിടത്ത്‌ വന്നു നിന്നു. മുകളിലെത്തിയ അവന്റെ പട്ടം കീറിയിരുന്നു. ധ്രിതിയിൽ ഓടി പടികൾ കയറുമ്പോൾ കീറിപ്പോയതാവണം. മാത്രമല്ല നൂലില്ലാതെ പട്ടം പറത്താൻ കഴിയില്ലെന്ന് പട്ടം കിട്ടിയ സന്തോഷത്തിൽ അവൻ ഓർത്തു കാണില്ല. നിസ്സഹായതയല്ലാതെ അവനെപ്പോലെ ഒരു കുട്ടിക്ക് വേറെ പ്രതീക്ഷിക്കാനില്ല. ഒരു കീറിയ പട്ടം അബദ്ധത്തിൽ വീണു കിട്ടി എന്നല്ലാതെ അവന്റെ അന്നത്തെ ദിവസത്തിൽ സന്തോഷം നല്കുന്ന ഒരു മാറ്റവും ഉണ്ടാകാൻ പോവുന്നുണ്ടായിരുന്നില്ല. അവനങ്ങനെ വല്ല സന്തോഷമുള്ള മാറ്റവും പ്രതീക്ഷിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല. എന്നാലും അറ്റുപോയ നൂലിന്റെ ചെറിയ ബാക്കിയിൽ മുറുകെപ്പിടിച് അവൻ ആ കീറിയ പട്ടം മുകളിലേക്കുയർത്തി പറത്താൻ ശ്രമിച്ചു. ചെറിയ ശ്രമം അല്ല; അവൻ കഠിനമായി ശ്രമിച്ചു. നൂലിന്റെ അറ്റം പിടിച് അവൻ രണ്ടു മൂന്നടി ഓടി നോക്കി. അവനാ ബിൽഡിങ്ങിൽ നിന്നും താഴെ വീണു പോവുമോ എന്നെനിക്ക് പേടി തോന്നി. ആ പട്ടം ഒരിക്കലും പറക്കില്ല എന്ന് അവന് അറിയാമായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അവനതു പറത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവനതല്ലാതെ വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്റെ മനസ്സിലൂടെ എന്ത് ചിന്തകളാണ് കടന്നു പോയിക്കൊണ്ടിരുന്നത് എന്നറിയില്ല. പേരറിയില്ലെങ്കിലും ഞാനവനെ ഉറക്കെ എന്തോ വിളിച്ചു. തിരിഞ്ഞു നോക്കിയത് പക്ഷെ എന്റെ തൊട്ടു മുന്പിലെ ടെറസ്സിൽ പട്ടം പറതുന്നവരായിരുന്നു. എന്റെ അടുത്തെ വിളി അവന് കേട്ടു. അവനെന്നെ നോക്കി. ഞാനവനെ കൈകൊണ്ട് മാടി വിളിച്ചു. ഒന്നും മനസ്സിലാകാത്തത് കൊണ്ടാവണം അവന് ഭാവമാറ്റം ഒന്നും കണ്ടില്ല. പിന്നെയും ഞാനവനെ മാടി വിളിച്ചു, താഴേക്ക് വരാൻ നിർഭന്ധിചു. മടിച്ചു കൊണ്ടാണെങ്കിലും അവന് ഇറങ്ങി വന്നു. ഞാനും താഴേക്കു ചെന്നു. എന്റെ ബില്ടിങ്ങിന്റെ രണ്ടാമത്തെ നിലയുടെ കോണിപ്പടിയിൽ ഒരു നായ കിടക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറിവന്ന അവന് നായയെ കണ്ട അതേ വേഗത്തിൽ താഴേക്ക് ഇറങ്ങി. ഞാൻ ചെന്ന് നായയെ ഓടിച്ചു. അവന്റെ വസ്ത്രവും മുടിയും മുഷിഞ്ഞതായിരുന്നു. പക്ഷെ ചെറിയ പല്ലുകൾ കാട്ടിയുള്ള അവന്റെ ചിരി ഭംഗിയുള്ളതും നിഷ്കളങ്കവുമായിരുന്നു. ഞാനവന്റെ പേര് ചോദിച്ചു. അരവിന്ദ്. വിളിച്ചതെന്തിനാണെന്ന്  അവന് ചോദിച്ചില്ല. ഞാനവന് പട്ടം വാങ്ങാനുള്ള കാശ്  കൊടുത്തു. ഒന്നല്ല, ഒരുപാട് പട്ടം വാങ്ങാനുള്ള കാശ് കൊടുത്തു. പണം കൊടുത്തത് എനിക്ക് പട്ടം വാങ്ങിക്കാനാണെന്നാണ് അവൻ കരുതിയത്. അതവനു പട്ടം വാങ്ങിക്കാനുള്ള കാശാണെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ അഴുക്കെല്ലാം പെട്ടന്ന് കാറ്റിൽ പറന്നു പോയത് പോലെ തോന്നി. അവന്റെ കണ്ണിൽ മുഴുവൻ എന്നോടുള്ള നന്ദിയായിരിക്കണം; അവന്റെ രണ്ടു കണ്ണുകളും തിളങ്ങി. അവനെന്നോട് ചിരിച്ചു. ഞാനും ചിരിച്ചു. അവൻ കാശും മുറുകെ പിടിച് ഓടിപ്പോയി.

അരവിന്ദ് പട്ടം പറത്താനുള്ള തീവ്ര ശ്രമത്തിലാണ്. കീറിയ നൂലറ്റ പട്ടമല്ല. അവൻ അത് വരെ നോക്കിക്കൊണ്ടിരുന്ന പട്ടങ്ങളെപ്പോലെ ഭംഗിയുള്ള പട്ടം. നിറമുള്ള പട്ടം. അവന്റെ പട്ടത്തിന് ഏതറ്റവും വരെ പറക്കാൻ കഴിയുന്ന നീളമുള്ള നൂലുണ്ടിപ്പോൾ.ആ പട്ടം പൊട്ടിയാലും അവനു വിഷമമാവില്ല. ഏറ്റവും കുറഞ്ഞത് പത്തു പട്ടമെങ്കിലും അവന്റെ കയ്യിലുണ്ട്. പല നിറത്തിലുള്ളവ. പക്ഷെ അവനു പട്ടം പറത്തി പരിചയമില്ലാതതു കൊണ്ട് പറക്കാൻ പട്ടത്തിനൊരു മടി. ഇടയ്ക്കിടെ അവനെന്റെ ടെറസ്സിലേക്ക് നോക്കി ചിരിക്കും. പട്ടം അല്പം പറന്ന് അവന്റെ അടുത്ത് തന്നെ വന്നു വീഴുമ്പോൾ അവനെന്നെ നോക്കി വീണ്ടും ചിരിക്കും. ചിലപ്പോൾ അല്പം നാണം കലർന്ന ചിരി. വീണ്ടും പട്ടം മുകളിലേക്ക് പിടിച് പറത്താൻ ശ്രമിക്കും. അങ്ങനെ പട്ടം പൊങ്ങുമ്പോഴും വീഴുമ്പോഴും അവനെന്നെ നോക്കി ചിരിക്കും. ഞാനവനെയും. ഇടയ്ക്കിടെ താഴെ അടുക്കി വെച്ച പട്ടങ്ങളും അവൻ നോക്കും. പറന്ന് പോവാതിരിക്കാൻ ചെറിയ രണ്ടു കല്ലുകൾ അതിനു മുകളിൽ വെച്ചിട്ടുണ്ട്. ഒരു നിമിഷം കൊണ്ട് കോടീശ്വരനായത് പോലെ അവൻ മതി മറന്നു ചിരിച്ചു. അവന്റെ ജീവിതത്തിൽ ആ ചിരി ഒരിക്കലും മാഞ്ഞു പോവാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആ പട്ടങ്ങൾക്ക് അവന്റെ സ്വാതന്ത്ര്യത്തിന്റെ നിറങ്ങളായിരുന്നു. അവന്റെ ചിരിയും സ്വാതന്ത്ര്യതിന്റെതാണെന്ന് എനിക്ക് തോന്നി. അപ്പോഴും അവനെന്നെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു.

No comments:

Post a Comment